Tuesday, December 15, 2015

“ശേഷം മുഖതാവിൽ”

പി.വി.മധുസൂദനന്റെ  “ശേഷം മുഖതാവിൽ” എന്ന കൃതിയുടെ പ്രകാശനം പള്ളിയറ ശ്രീധരൻ ആദ്യ പ്രതി രാമകൃഷ്ണൻ കണ്ണോമിനു നല്കിക്കൊണ്ട്‌ നിർവഹിക്കുന്നു.

Thursday, October 22, 2015



കണ്ണൂർ ജില്ലാകവിമണ്ഡലം ആലക്കോട് മേഖലാ കൺവീനർ ശ്രീ.പിടി.തമ്പിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന കവിമണ്ഡലത്തിന്റെ മംഗളാശംസാ സായാഹ്നം.


ആഗ്രഹം




എൻ.കെ.കൃഷ്ണൻ


എനിക്കൊരാഗ്രഹം ധ്രുവഹിമാബ്ധിയിൽ
വിവസ്ത്രരൂപിയായ് തപസ്സിരിക്കുവാൻ
എനിക്കൊരാഗ്രഹം പ്രപഞ്ചനാഭിയിൽ
കറുത്ത ബിന്ദുവായൊളിച്ചുറങ്ങുവാൻ
എനിക്കൊരാഗ്രഹം ഹിമാലാദ്രിയിൽ
വെളുത്തമേഘമായുരുമ്മി നീന്തുവാൻ
എനിക്കൊരാഗ്രഹമനന്തനീലിമ
തുളച്ചു കുത്തനെ കുതിച്ചുചാടുവാൻ
എനിക്കൊരാഗ്രഹമഗാധസാഗര-
പരപ്പിലൂളിയിട്ടടിത്തടം തൊടാൻ
എനിക്കൊരാഗ്രഹം പ്രണയഗീതികൾ
ചുരത്തും ഭാവവും രസവും മോന്തുവാൻ
എനിക്കൊരാഗ്രഹം ചിരിക്കും കുഞ്ഞിന്റെ
കവിൾത്തടത്തിലെ പ്രകാശമാകുവാൻ
എനിക്കൊരാഗ്രഹം ഒരാഗ്രഹംപോലും
മനസ്സിൽ തോന്നാതെ തനിച്ചിരിക്കുവാൻ !

Sunday, August 16, 2015

പുസ്തക പ്രകാശനം

കണ്ണൂർ ജില്ലാ കവിമണ്ഡലം തലശ്ശേരി മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രീമതി.മീനാക്ഷി രാഘവന്റെ കവിതാസമാഹാരം “രാഗധ്വനി” ഇന്നു (16-08-2015) പ്രകാശിതമായി. ചടങ്ങിലെ ചില ദൃശ്യങ്ങൾ:








Sunday, July 5, 2015

തലശ്ശേരി മേഖല.




കണ്ണൂർ ജില്ലാ കവിമണ്ഡലത്തിന്റെ ഒൻപതാമത്തെ മേഖല തലശ്ശേരി ആസ്ഥാനമാക്കി 5-7-2015 ന്‌ എൻ.കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ജനറൽ കൺ വീനർ രാമകൃഷ്ണൻ കണ്ണോം സ്വാഗതമാശംസിച്ച ചടങ്ങിൽ പള്ളിയറ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടനത്തിന്റെ  ചില ദൃശ്യങ്ങൾ:







Saturday, June 13, 2015

ചപ്പാത്തി



പി.വി.മധുസൂദനൻ


ശുഭ്രമായ് വിളങ്ങുന്ന ഗോതമ്പുമാവിൽ നല്ല
ശുദ്ധനെയ്ചേർത്തിട്ടുപ്പും വെള്ളവും യഥാക്രമം
സന്നിവേശിപ്പിച്ചതു കുഴച്ചുകുഴച്ചൊരു
കുന്നുപോലാക്കി പിന്നെ തുണിയാൽ മൂടുമ്പോലെ
കവിഭാവനയതിൽ വിരിയും ചിത്രം നേരിൽ
നവ ഗോളകങ്ങളായ് മാറ്റിയുമുരുട്ടിയും
പലയാം കടലാസ്സിൽ ചപ്പാത്തിക്കോലാം പെന്നാൽ
പരത്താൻ ശ്രമിപ്പൂ ഞാൻ കവിതച്ചപ്പാത്തിയെ.
വൃത്തമൊത്തീടാൻ, പ്രാസവ്യാസങ്ങളൊത്തീടുവാൻ
ഒട്ടാതെയിരിക്കുവാൻ അറിവിൻ മാവും തൂവും.
ചപ്പാത്തി തിന്നുമ്പോഴൊന്നോർക്കണേ കവിയുടെ
കൈപ്പുണ്യം, കരിഞ്ഞവ മാറ്റി ഞാൻ സ്വയം തിന്നാം.


Monday, June 1, 2015

അണ്ണാൻ


അണ്ണാൻ
=======

എൻ.കെ.കൃഷ്ണൻ

ഒരുപ്രഭാത,മുറക്കമുണർന്നു ഞാ-
നലസമൂർത്തിയായ് കൈകാൽ തലോടവെ,
പഴുതെ നിർലക്ഷ്യചിത്തനായ് ജാലക-
പ്പഴുതിലൂടെ പുറത്തു വീക്ഷിക്കവെ,
ചെറിയൊരണ്ണാനിരിക്കയാണങ്കണ-
ച്ചരിവിൽ മേലോട്ടുയർത്തിയ വാലുമായ്.
മധുരമൂറുന്ന മാമ്പഴം തിന്നുവാൻ
കൊതിമുഴുത്തവൻ പായുന്നു തല്ക്ഷണം
ചടുലതാളത്തിൽ മാവിൽ കരേറുന്നു
ചലനവേഗത്തിലത്ഭുതം കാട്ടുന്നു
ഉയരമേറുന്ന പാദപം, ശാഖികൾ
പലതുമേറെ വളഞ്ഞുപുളഞ്ഞതും
പരുപരുത്ത മരത്തൊലിക്കീറുകൾ
മൃദുലമേനിയിലേറ്റിടും വാളുകൾ
കരതലസ്പർശമേല്ക്കവെയറ്റുപോം
കുറിയചില്ലയിൽ തൂങ്ങുന്ന മാമ്പഴം
ഒരുപൊടിപ്പേടിയില്ലാതെ, ‘യിച്ചടി’-
യുരുവിടുന്നവൻ ശീർഷാസനസ്ഥനായ് !
ഇവിടെ താഴത്തിരിക്കും മനുഷ്യന്റെ
ഹൃദയതാളം ത്വരിപ്പിച്ച മാന്ത്രികാ
എവിടെനിന്നിന്ദ്രജാലം പഠിച്ചു നീ?
വശഗമാണോ മഹേന്ദ്രജാലം സഖേ?
കഥകൾകേട്ടു ഞാൻ രാമായണത്തിലെ
കപികൾ സിന്ധുവിൽ സേതുനിർമ്മിക്കവെ
കഴിവിനൊത്തുനീ സൈകതം തൂവിപോൽ
വരദനീശൻ വരത്രയം നല്കിപോൽ
അതുലമാം മെയ് വഴക്കമന്നാളിലോ
ജഗദധീശനിൽനിന്നു കൈപ്പറ്റി നീ
ഒരുമരക്കൊമ്പിൽനിന്നു മറ്റൊന്നിലേ-
ക്കൊരുദിനം നീ കുതിക്കവെ കാലുകൾ
വഴുതിവീണുപോൽ താഴത്തു കുത്തനെ
നരനൊരുത്തന്റെ കണ്ണേറുകാരണം
കരുതിയെല്ലാം കഴിഞ്ഞെ,ന്നസൂയയാൽ
മുദിതമാനസൻ മർത്ത്യനെന്നാകിലും
വെറുമരക്ഷണം ‘ഇച്ചടി’ പാടി നീ
കുതികുതിക്കുന്നുയർത്തിയ വാലുമായ് !
ഇളകിയാടുന്ന ചില്ലതൻ തുമ്പിലും
ഇലകൾകാർന്നതിൻ ശേഷിച്ച തണ്ടിലും
അതുലവേഗത്തിൽ മാസ്മരവിദ്യകൾ
പലതുകാട്ടുന്ന മാന്ത്രികാഗ്രേസരാ
തലകുനിക്കുന്നു കായികസിദ്ധികൾ
പലതുമില്ലാത്ത ദൌർഭാഗ്യശാലി ഞാൻ
കുരുവി,യണ്ണാനരിപ്പിറാ,വല്ലെങ്കിൽ
കഴുകനായേ ജനിക്കാവു ഭാവിയിൽ
---------------------------------------------

പ്രണയവസന്തം

പ്രണയവസന്തം
===========

ബാബു പേരാവൂർ


സപ്തവർണ്ണങ്ങളണിഞ്ഞുവന്നെത്തിയ
സപ്തവർണ്ണാംഗിയാം ഉന്മാദ ദേവതേ
സ്നേഹസുധാരസമുള്ളിൽ തുളുമ്പുന്ന
സ്നേഹമയീ സുരസുന്ദരസൂനമേ
എത്ര ജന്മാന്തരം പിന്നിട്ടു വന്നു നീ
ചിത്രവർണ്ണാംഗിയായ് പൂത്താലമേന്തുവാൻ
വർണ്ണങ്ങളാലന്യചിത്തം കവരുവാൻ
മന്ദസ്മിതം തൂകി നില്ക്കും ഹരാംഗിനി
നർത്തനവേദിയിലുന്മാദിനീ ദേവ-
നർത്തകിയായ് വന്നനാട്യവേദാംഗനേ
കാലം പ്രണയിച്ചു തീരാത്ത കാമിനി
കാമിതമാണു നിൻ താരിളം പൂവുടൽ
എത്രജന്മങ്ങളായ് നിന്നിലലിയുവാൻ
എത്രമോഹിച്ചെത്ര കാത്തീവനികയിൽ
പ്രേമർദ്രമാമെന്റെ മാനസമെന്നുമീ
പ്രേമവൃന്ദാവന രാഗാതിരേകമായ്
മുള്ളിലും പൂക്കുന്ന പുഷ്പാഭിരാമമേ
മുഗ്ധലാവണ്യമാം രാസവിലാസിനി
നോവുമെന്നുള്ളത്തിൻ വേവകറ്റീടുവാൻ
നീയിന്നുമെന്നുമെൻ ജീവനിൽ പൂക്കുക
ആവില്ലെനിക്കെന്റെ മോഹശതങ്ങളെ
നുള്ളിക്കളയുവാനാവില്ലൊരിക്കലും
എന്നെന്നുമെൻ പ്രേമസൌഗന്ധികങ്ങളെ
സത്കരിക്കാനെന്റെ ചിത്തം തുടിക്കയായ്
മാമകചിത്തത്തിലെന്നും നിനക്കൊരു
മാസ്മരമണ്ഡിത മണ്ഡപം തീർത്തു ഞാൻ
നീ വരൂ മോഹിനി പൂർണ്ണമാകാത്തൊരെൻ
നവ്യാനുരാഗം നവരസമാക്കുവാൻ !

Sunday, May 31, 2015

കണ്ണൂർ ജില്ലാ കവിമണ്ഡലം കവിതാകേമ്പ്‌


കണ്ണൂർ ജില്ലാ കവിമണ്ഡലം 2015 മെയ് 30, 31 തീയതികളിൽ പുറച്ചേരി കേശവതീരത്തുവെച്ചു നടത്തിയ ദ്വിദിന കവിതാ കേമ്പിന്റെ വിവിധ ദൃശ്യങ്ങൾ.