ഇന്ദിര അശോക്
ഓർമ്മകളീവഴി നീളുന്നു, നാലു-
കെട്ടിന്റെ ഇരുളിൽ തെളിയുന്ന നാളുകൾ
ഓർക്കുന്നു നറുവെൺനിലാവു പോലെ
ഒരു ചെമ്പനീർപ്പൂ വിരിഞ്ഞ പോലെ
അവീടെയല്ലൊ ഞാനാദ്യാക്ഷരത്തിന്റെ
ചിറകേറി വാനിലുയർന്നു പറന്നതും
അവീടെയല്ലൊ ഞാനാദ്യമായ് പിച്ചവെ-
ച്ചിടറാതെ പാദങ്ങൾ താളം പകർന്നതും
അവിടെയല്ലൊ ഞാനാദ്യമായ് കടലാസ്സു-
തോണിയിലക്കരെ അക്കരെ പോയതും
ചെമ്പകം പൂത്തതും പൂമണം തൂകി
വാതിലിൽ ആരോ ചിരിച്ചു മറഞ്ഞതും
വേലിപ്പടർപ്പിലെ ചേലൊത്തരിപ്പൂവു
വാസനച്ചെപ്പു തുറന്ന നാളിൽ
ഗതകാലഗന്ധങ്ങൾ ചിലതെന്റെ മുന്നിൽ
ഗതകാല ചിത്രങ്ങളെഴുതി
പൂക്കളും ഞാനും ശലഭങ്ങളും എന്റെ
പുലരിത്തൂമഞ്ഞിന്റെ തുടിതാളവും
പുഴകളും കാടും വയലോരവും നമ്മ
ളൊന്നിച്ചുചേരുന്ന വഴിയോരവും
കനവൂറി മങ്ങിയ പകലിന്റെ നിഴലുകൾ
എന്നെ പിരിഞ്ഞു കടന്നുപോയി
ഞാനേറ്റുപാടി പതിഞ്ഞൊരാ താരാട്ടിൻ
ഈണങ്ങളൊക്കെ മറന്നുപോയി
അവിടെയല്ലോ എന്റെ അച്ഛനുറങ്ങുന്നു
അമ്മയും കൂടെ കരുതലോടെ
മോഹങ്ങളും മോഹഭംഗങ്ങളുംകൂടി
ചുടല്യ്ക്കുകൂട്ടിരിക്കുന്നു
കൂട്ടിക്കിഴിച്ചു ഞാൻ ചേർത്തവയൊക്കെയും
കൂട്ടം പിഴച്ചു കടന്നുപോയി
വെറുതെ കൊതിപ്പിച്ചു മായുന്നു ജീവിതം
പറയുവാനേറെയും ബാക്കിയാക്കി......


