
അർച്ചന .എം.
നീ തീർത്ത ചതിക്കുഴികളിൽ വീണ്,
നീയെൻ പാതയിൽ വിതറിയ വിഷമുള്ളുകൾ ഏറ്റുവാങ്ങി,
നീ ഉച്ചിയിൽ ചൂടിച്ച മുൾക്കിരീടത്തിൽ നീറി,
ഉടലാകെയെരിഞ്ഞിട്ടും,
എന്റെ ജീവനാഡികളാം പുഴകളെ അറുത്തെറിഞ്ഞിട്ടും,
എന്റെ ശ്വാസകോശങ്ങളെ വെട്ടിമാറ്റിയിട്ടും,
മൻഷ്യാ, പ്രതികരിക്കാതെ നിന്നൂ ഞാൻ.
ഇന്നു ഞാൻ നിനക്കപരിചിതയാണ്.
നിന്നെ പെറ്റ എന്റെ ഗർഭപാത്രത്തിന് നീതന്നെ ശവമഞ്ചമൊരുക്കി,
എൻ മാറിൽ പച്ച ഞരമ്പുകൾ തുടിച്ചുനിന്നകാലത്ത്,
വിണ്ണിന്റെയമൃതാൽ എന്റെ കൈക്കുടന്ന നിറഞ്ഞിരുന്നകാലത്ത്
ഞാൻ നിനക്കമ്മയായിരുന്നു.
ഞാൻ നിനക്കെല്ലാമായിരുന്നു.
എന്നാണ് ആ കടിഞ്ഞൂൽബന്ധമറ്റുപോയത്?
നിനക്ക് തണലായ എൻ കരങ്ങൾ അറുത്തുമാറ്റപ്പെട്ടത് ?
ഞാൻ പെറ്റ നിന്റെ സഹോദരന്മാർക്ക്, സഹജീവികൾക്ക്
നീതന്നെ കാലനായി മാറിയത് ?
ഒടുവിൽ,
നിന്റെ കഠാരത്തുമ്പിൽ പ്രാണരക്തം വാർന്നൊഴുകി
ഞാൻ പിടഞ്ഞുവീണത് ?
അഴിഞ്ഞുലഞ്ഞ മുടിയുമായ്,
പറിച്ചെടുത്ത മുലയുമായ്,
തീപാറുന്ന കണ്ണുകളുമായ്,
നിന്റെ യന്ത്രകരങ്ങൾ പിച്ചിച്ചീന്തിയ ഉടലുമായ്,
ഞാൻ കാത്തിരിക്കുന്നു.
പൊരിയുന്ന വെയിലിൽ തണലറ്റ്,
വരണ്ടതൊണ്ടയിലിറ്റിക്കാൻപോലും ദാഹജലമില്ലാതെ വലഞ്ഞ്,
ആറടിമണ്ണിനായ് ഒരുനാൾ നീയെൻ പക്കൽ വന്നു കേഴും
അന്ന് നിനക്ക് ചൂടുപകർന്ന അടിവയറ്റിൽവച്ച്
ഞാൻ അടയിരുന്നു പാകപ്പെടുത്തിയ
പകയുടെ പ്രതികാരത്തിന്റെ തീക്കനലുകളിൽ
നീ താനേ എരിഞ്ഞൊടുങ്ങും.
മനുഷ്യാ, ഞാൻ തിരിച്ചറിയുന്നു
എനിക്കു പറ്റിയ തെറ്റാണ് നീ.
എല്ലാമൊടുക്കിയശേഷം ഞാൻ വീണ്ടും പുനർജ്ജനിക്കും
അന്നു ഞാൻ നിനക്കായ് പാടാം
ഒരു ചരമഗീതം.
(കണ്ണൂർ ജില്ലാ കവിമണ്ഡലം നടത്തിയ കവിതാരചനാ മത്സരത്തിൽ
(വിഷയം= ഭൂമി) ഒന്നാം സമ്മാനാർഹമായ രചന.)
അർച്ചന. എം. X. D
എ.വി.എസ്.ജി.എച്ച്.എസ്.
കരിവെള്ളൂർ.