Monday, December 29, 2014

ചിറകടിക്കുന്നു ഞാൻ




കെ.വി.പ്രീത


ആശയറ്റീയിരുൾ കൂടാരമൊന്നിൽ ഞാൻ
ഏകയായ് നോവുതിന്നെൻ നാളു നീക്കവെ,
കണ്ടേനൊരു തുരുത്തിൻ വളപ്പൊട്ടങ്ങു
അമ്പിളിക്കലപോലെയെൻ മിഴി വിടരുന്നു
കാടുണ്ട്‌, കുളിരുണ്ട്‌, പൂക്കളോ നിരവധി
അറിവിൻ നിലാവുണ്ട്‌, അമരമന്ത്രങ്ങളും,
പ്രണയവും വിരഹവും രോഷവും ദൈന്യവും
പുഴപോലൊഴുകുമീ തെളിമയും നന്മയും
തഴുകുവാനൊരുപാട്‌ വാത്സല്യക്കൈകളും
ശാസനതെല്ലുണ്ട്‌, സ്നേഹമാണതിലേറെ
ശോകനിവാരിണി സാന്ത്വനദായിനി
നിൻ തൊടിയിലൊരു വെറും പൂമ്പാറ്റക്കുഞ്ഞായി
അതിരറ്റ ശാന്തിയിൽ ചിറകടിക്കുന്നു ഞാൻ
ചിറകെരിക്കുന്നൊരീ ശോകാഗ്നിയണയുന്നു.

Friday, December 26, 2014

കവിയരങ്ങ്

കണ്ണൂർ ജില്ല കവിമണ്ഡലം, കൂത്തുപറമ്പ് മേഖലയുടെ കവിയരങ്ങ് -  മലയാള കലാനിലയം വാർഷികോത്സവത്തോടനുബന്ധിച്ച് 25-12-2014 ന്‌ സംഘടിപ്പിച്ചപ്പോൾ:



Thursday, December 25, 2014

സ്ക്കൂൾമുറ്റത്തെ വെടിയൊച്ച





മോഹനൻ പി.വി., ഇരിട്ടി


അക്ഷരജ്ഞാനം ആർജ്ജിക്കും
അരുമക്കിടാങ്ങൾതൻ-
നെഞ്ചിലേക്ക്‌
വെടിയുണ്ട വർഷിച്ചവരെ,
ഭീരുക്കൾ നിങ്ങൾ !
ദു:ഖങ്ങൾക്കറുതിയാവാൻ
മാറാലപിടിച്ചൊരു സിദ്ധാന്തം
മാറ്റുവിൻ കൂട്ടരെ !


കാവ്യാംഗന



ബാബു, പേരാവൂർ  9895980630

കാലം കനിഞ്ഞെനിക്കേകിയ പുണ്യമേ
കാമിനിയാമെന്റെ കാവ്യസുധാമയി
കന്യകയാമെന്റെ കാമസ്വരൂപിണി
കാവ്യാംഗനെ വശ്യമോഹിനിയാണു നീ
കാവ്യ തപോവന
ശൃംഗത്തിൽ വന്നു നീ
കൺകൾക്കു സായൂജ്യമേകി സുരഭിയായ്
കാമനയാൽ കാവ്യബിംബങ്ങളായിനിൻ
കാമിതമാം തളിർതാരിളം പൂവുടൽ
ദർശനപുണ്യമായ്, സ്പർശനഭാഗ്യമായ്
ദീപ്തമായ് ദീപശിഖയായി നിന്നൊളി
ദിക്മുഖമെങ്ങുംവിളങ്ങുന്നു നീയഷ്ട
ദിക്കിലും വിസ്മയരേണുപ്രവാഹമായ്
പ്രേമാതുരേ, പ്രേമഭാജനമായിനീ
പ്രേമകാവ്യങ്ങളിൽ നീന്തിനീരാടുവാൻ
പ്രാണനിൽ പ്രാണനായ് പ്രേമജേ നീയെന്റെ
പ്രാണഹർഷങ്ങളായ് മാനസേ മത്സഖീ
ഭാസുരഭാവിതൻ തുംഗനഭസ്സിലെൻ
ഭാസുരേ ക്ഷീരപഥങ്ങളായ്തീർന്നു നീ
ഭാവനാരാമങ്ങൾ പൂക്കുവാനെൻസഖി
ഭാവരസാമൃത വൃഷ്ടിപ്രവാഹമായ്
കാലത്തിനൊപ്പം നടക്കാൻ കൊതിച്ചുനാം
കാലദോഷത്തിൻ കനല്ക്കാട്ടിലൂടെയും
കരളിൽ കദനമെരിയുന്നനേരവും
കണ്ണിൽ കനിവിൻ കതിരൊളിയായിനീ
നാളതൻ സത്യം തിരഞ്ഞുനാമെത്രയോ
നാൾ വഴിപിന്നിട്ടുപിന്നിട്ടു പിന്നെയും
നന്മതൻ നാമ്പറ്റ നാടും നഗരവും
നാശകൂപങ്ങളാമാറും പുഴകളും
കാണാത്ത കാഴ്ചകൾ കണ്ടുനാമെത്രയോ
കേൾക്കാത്തതൊക്കെയും കേൾപ്പൂ വിലാപമായ്
കാലം കദനം വിതയ്ക്കുന്നെവിടെയും
കാലത്തിൻ കണ്ണീരുണങ്ങാതിരിക്കുവാൻ
കാവ്യശില്പങ്ങളിൽ കന്മദമൂറുവാൻ
കരുണാർദ്രകാവ്യം രചിക്കാനനുദിനം
തീരങ്ങളിൽനിന്നു തീരത്തിലേക്കെത്ര
തീർത്ഥാടനം ചെയ്തു നാമീവസുധയിൽ
അക്രമിക്കൾക്കരുനിന്നിടുമജ്ഞരെ
കേൾക്കയായ് വിശ്വവിപത്തിന്റെ കാഹളം
വൈരമെരിയും പകയുടെ പാളങ്ങൾ
അക്ഷയ ശാപത്തിലാറാടിനില്ക്കയായ്
മാനവത്വത്തിൻ മഹിമാസനങ്ങളിൽ
മദമത്തടിച്ചു മയങ്ങിയിരിപ്പവർ
മർത്ത്യനെ മർത്ത്യനായ് കാണാൻ കഴിയാതെ
മർക്കടന്യായം കഥിക്കുന്ന കാലമേ
മർത്ത്യസംസ്ക്കാരപ്പൊലിമയിലൻപിന്റെ
കാരുണ്യസ്പർശങ്ങളില്ലില്ലൊരല്പവും
കാലത്തിൻ ഗദ്ഗദമേറുന്നു വീണ്ടുമീ
ലോകം വിതുമ്പുന്നു നാനാവ്യഥകളാൽ
വിശ്വപ്രപഞ്ചം വിളങ്ങുന്നുവെങ്കിലും
മാനവനന്ധതമസ്സിൽ ചരിക്കയാം
ലോകം വെറിയാൽ ഘനീഭവിച്ചീടിലും
കല്പന്തകാലവും നീയുജ്ജ്വലിക്കണം
സരിത്തായ് സരിഗയായ് സാരംഗിയായി നീ
അനുസ്യൂതമെൻ കാവ്യതീർത്ഥമായ്തീരണം
ചാരുസുഹാസിനീ പൂർണിമേ നീ നിത്യ
നൃത്തവിലാസിനിയാകെന്റെമുന്നിലായ്
സപ്തവർണ്ണങ്ങളായ് സപ്തസ്വരങ്ങളായ്
സർവ്വാഭിലാഷവിഭൂഷിതയായിനീ
സ്വർഗ്ഗചൈതന്യമേ നീപെയ്തിറങ്ങണം
സർഗ്ഗപ്രഭാവവിഭാതങ്ങളിൽ സദാ
പ്രേമമനശ്വരമാകണമെന്നുമേ
നശ്വരമല്ല, തളിർക്കണം മേല്ക്കുമേൽ
പ്രണയാർദ്രമാം മൃദുമാനസമോഹങ്ങൾ
പ്രളയത്തിലുമറ്റുപോയിടാമൽ പ്രിയേ
കാലം തെളിക്കുന്ന കാളമേഘത്തിലും
കാവ്യം തുളുമ്പിക്കും കാവ്യാംഗനേ സഖീ
മൃതിയിലുമെന്നെ പുണരണം നിസ്തുലെ
മണ്മറഞ്ഞാലും സ്മരിക്കണമെന്നെ നീ


Monday, December 1, 2014

പ്രകൃതി സൌഹൃദ കവിസംഗമം

മാടായിപ്പാറയിലെ പ്രകൃതി സൌഹൃദ കവിസംഗമം ചിത്രങ്ങളിലൂടെ