Tuesday, November 15, 2016

“പുഴയെ അറിയാൻ”

2009 മാർച്ച് 28ന്‌ കണ്ണൂർ ജില്ലാ കവിമണ്ഡലത്തിന്റെ കേശവതീരം ദ്വിദിന കവിതാ കേമ്പിൽ പി.പി.റഫീനയും കൂട്ടരും രചിച്ച് “പുഴയെ അറിയാൻ” എന്ന പുഴയോര പ്രഭാതയാത്രയിൽ പാടിനടന്ന സംഘഗാനം:
കൂട്ടരേ കൂട്ടരേ നാം
എങ്ങോട്ടാണീ പോണത് ?
വയലേലകൾ കാണാനും
പുഴയോളങ്ങൾ കേൾക്കാനും

എവിടെയുണ്ടീ പുഴകളും
എവിടെയുണ്ടീ പാടങ്ങളും?
ഉണ്ടിവിടെ ഉണ്ടിവിടെ
കേശവതീരത്തുണ്ടിവിടെ (കൂട്ടരേ)
തന്നാനെ....താനന്നേ...
കൂട്ടരേ കൂട്ടരേ
ആരൊക്കെയാണീ പോണത് ?
കവികളും കുട്ടിക്കവികളും
ആടിപ്പാടിപ്പോകുന്നു (കൂട്ടരേ)
തന്നാനേ....താനന്നേ....
അന്തമില്ലാതെ കുന്തമില്ലാതെ
എങ്ങോട്ടാണീ പോണത് ?
ഒത്തിരിയൊത്തിരി നടന്നല്ലോ
എന്നിട്ടെന്തേ എത്താത്തൂ (കൂട്ടരേ)
തന്നാനെ....താനന്നേ......
വിറയ്ക്കുന്നു വിറയ്ക്കുന്നു
തണുത്തു തണുത്തു വിറയ്ക്കുന്നു
വിശയ്ക്കുന്നു വിശയ്ക്കുന്നു
കുടലു കരിഞ്ഞു മണക്കുന്നു (കൂട്ടരേ)
തന്നാനെ....താനന്നെ.......
നോക്കൂ നിങ്ങൾ മാനത്ത്
കണ്ടില്ലേ ഒരു കാർമേഘം
കരിഞ്ഞ്‌ പുകഞ്ഞ്‌ വയറ്റിൽനി-
ന്നാവിയായി പോയതാ..... (കൂട്ടരേ)
തന്നാനെ.......താനന്നെ....

Monday, June 6, 2016

മനുഷ്യാ നിനക്കായ് കാത്തിരിപ്പിലാണ്‌ ഞാൻ



അർച്ചന .എം.

നീ തീർത്ത ചതിക്കുഴികളിൽ വീണ്‌,
നീയെൻ പാതയിൽ വിതറിയ വിഷമുള്ളുകൾ ഏറ്റുവാങ്ങി,
നീ ഉച്ചിയിൽ ചൂടിച്ച മുൾക്കിരീടത്തിൽ നീറി,
ഉടലാകെയെരിഞ്ഞിട്ടും,
എന്റെ ജീവനാഡികളാം പുഴകളെ അറുത്തെറിഞ്ഞിട്ടും,
എന്റെ ശ്വാസകോശങ്ങളെ വെട്ടിമാറ്റിയിട്ടും,
മൻഷ്യാ, പ്രതികരിക്കാതെ നിന്നൂ ഞാൻ.
ഇന്നു ഞാൻ നിനക്കപരിചിതയാണ്‌.
നിന്നെ പെറ്റ എന്റെ ഗർഭപാത്രത്തിന്‌ നീതന്നെ ശവമഞ്ചമൊരുക്കി,
എൻ മാറിൽ പച്ച ഞരമ്പുകൾ തുടിച്ചുനിന്നകാലത്ത്‌,
വിണ്ണിന്റെയമൃതാൽ എന്റെ കൈക്കുടന്ന നിറഞ്ഞിരുന്നകാലത്ത്‌
ഞാൻ നിനക്കമ്മയായിരുന്നു.
ഞാൻ നിനക്കെല്ലാമായിരുന്നു.
എന്നാണ്‌ ആ കടിഞ്ഞൂൽബന്ധമറ്റുപോയത്‌?
നിനക്ക്‌ തണലായ എൻ കരങ്ങൾ അറുത്തുമാറ്റപ്പെട്ടത്‌ ?
ഞാൻ പെറ്റ നിന്റെ സഹോദരന്മാർക്ക്‌, സഹജീവികൾക്ക്‌
നീതന്നെ കാലനായി മാറിയത്‌ ?
ഒടുവിൽ,
നിന്റെ കഠാരത്തുമ്പിൽ പ്രാണരക്തം വാർന്നൊഴുകി
ഞാൻ പിടഞ്ഞുവീണത്‌ ?
അഴിഞ്ഞുലഞ്ഞ മുടിയുമായ്,
പറിച്ചെടുത്ത മുലയുമായ്,
തീപാറുന്ന കണ്ണുകളുമായ്,
നിന്റെ യന്ത്രകരങ്ങൾ പിച്ചിച്ചീന്തിയ ഉടലുമായ്,
ഞാൻ കാത്തിരിക്കുന്നു.
പൊരിയുന്ന വെയിലിൽ തണലറ്റ്‌,
വരണ്ടതൊണ്ടയിലിറ്റിക്കാൻപോലും ദാഹജലമില്ലാതെ വലഞ്ഞ്‌,
ആറടിമണ്ണിനായ് ഒരുനാൾ നീയെൻ പക്കൽ വന്നു കേഴും
അന്ന്‌ നിനക്ക്‌ ചൂടുപകർന്ന അടിവയറ്റിൽവച്ച്‌
ഞാൻ അടയിരുന്നു പാകപ്പെടുത്തിയ
പകയുടെ പ്രതികാരത്തിന്റെ തീക്കനലുകളിൽ
നീ താനേ എരിഞ്ഞൊടുങ്ങും.
മനുഷ്യാ, ഞാൻ തിരിച്ചറിയുന്നു
എനിക്കു പറ്റിയ തെറ്റാണ്‌ നീ.
എല്ലാമൊടുക്കിയശേഷം ഞാൻ വീണ്ടും പുനർജ്ജനിക്കും
അന്നു ഞാൻ നിനക്കായ് പാടാം
ഒരു ചരമഗീതം.

(കണ്ണൂർ ജില്ലാ കവിമണ്ഡലം നടത്തിയ കവിതാരചനാ മത്സരത്തിൽ
(വിഷയം= ഭൂമി) ഒന്നാം സമ്മാനാർഹമായ രചന.)

അർച്ചന. എം.  X. D
എ.വി.എസ്.ജി.എച്ച്.എസ്.
കരിവെള്ളൂർ.




Sunday, May 29, 2016

കണ്ണൂർ ജില്ലാ കവിമണ്ഡലം കേശവതീരം കവിതാകേമ്പ് 2016 മെയ് 28/29

2016 മെയ് 28, 29 തീയതികളിൽ പുറച്ചേരി കേശവതീരത്തുവെച്ച്‌ കണ്ണൂർ ജില്ലാ കവിമണ്ഡലത്തിന്റെ ദ്വിദിന കവിതാ കേമ്പ് നടന്നു. അതിന്റെ ഏതാനും ദൃശ്യങ്ങൾ ചുവടെ.



കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി സംസാരിക്കുന്നു.


കവിമണ്ഡലം ജനറൽ കൺവീനർ രാമകൃഷ്ണൻ കണ്ണോം കേമ്പിനെ അഭിസംബോധന ചെയ്യുന്നു

 ഞെരളത്ത്‌ ഹരിഗോവിന്ദൻ സംസാരിക്കുന്നു

 ഹരിഗോവിന്ദൻ സോപാനസംഗീതം ആലപിക്കുന്നു.

ഹരിഗോവിന്ദൻ കവിമണ്ഡലത്തിന്റെ ആദരം ഏറ്റുവാങ്ങുന്നു.

ഏറ്റവും നല്ല മേഖലയായ കൂത്തുപറമ്പ് മേഖലയുടെ കൺവീനർ പി.വി.മധുസൂദനനെ ആദരിക്കുന്നു

 കൂത്തുപറമ്പ് മേഖലാ കൺവീനർ പി.വി.മധുസൂദനൻ ആദരം ഏറ്റുവാങ്ങുന്നു.


മീനാക്ഷി രാഘവന്റെ കവിതാ സി.ഡി.യുടെ പ്രകാശനം ഹരിഗോവിന്ദൻ നിർവഹിക്കുന്നു.

 സദസ്സിന്റെ ഒരു ദൃശ്യം
 മല്ലപ്പള്ളി രാഘവൻ നമ്പ്യാർ കവിത ആലപിക്കുന്നു.


കേമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കൊച്ചു കവയിത്രി

പ്രകൃതി വന്ദനത്തോടെ “പുഴയെ അറിയാൻ” ഒരു പദയാത്ര.

 യശ:ശരീരനായ എം.ഡി.ദേവൻ നട്ട മരം “ദേവാമൃതം‘

 പുഴയോരത്തേക്ക്‌ പാട്ടുംപാടി ഒരു ഉല്ലാസയാത്ര

 വട്ടിപ്പുഴയോരത്ത്‌.
പുഴയോരത്തെ  കാവ്യതരംഗിണി

 അതുകേട്ടുണരുന്ന കൊച്ചോളങ്ങൾ

 അതിൽ നിർവൃതിയടയുന്ന കവിമനസ്സുകൾ

പുഴയോടൊരു യാത്രാമൊഴി


 പുഴയുടെ മൌനസമ്മതം
 അതുമായൊരു തുഴക്കാരൻ
കവിതയ്ക്ക്‌ വൃത്തം വേണോ? പ്രാസം വേണോ, അലങ്കാരം വേണോ ?


ഡോ.വൈ.വി.കണ്ണൻ തെയ്യം കവിതകളിലെ സാഹിത്യത്തെപ്പറ്റി ക്ലാസ്സെടുക്കുന്നു

പയ്യന്നൂർ മുൻ.നഗരസഭാദ്ധ്യക്ഷൻ ജി.ഡി.നായരുടെ ക്ലാസ്സ്

 സദസ്സ്‌. മുൻ നിരയിൽ സാഹിത്യവൃദ്ധനായ ടി.എം.ജി.നമ്പീശൻ.

 പയ്യന്നൂർ കുഞ്ഞിരാമൻ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.

 കവിതാരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എം.അർച്ചന.

 കവിതാരചനാ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നയന പ്രകാശ്

 കവിതാരചനാ മത്സരത്തിൽ മൂന്നാം സമ്മാനം നേടിയ സോന സരസ്വതി

കവിതാരചനാ മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ മാളവിക


Sunday, April 17, 2016

വിവാ‍ഹവേദി

കവിമണ്ഡലം പേരാവൂർ മേഖലയിലെ യുവകവയിത്രി ജിഷ കൊളക്കാടും , രതീഷ് കുമാറും പേരാവൂർ ശ്രീക്‌റ്ഷ്ണക്ഷേത്രത്തിൽ വെച്ച്  17-4-16 ന് വിവാഹിതരായി.